ഭോപ്പാൽ: ഇന്ത്യാ-യുഎസ് വ്യാപാരക്കരാറിനെതിരേ ഭോപ്പാലിൽ കോൺഗ്രസ് കർഷകസംഘടനയുടെ നേതൃത്വത്തിൽ മഹാചൗപാൽ റാലി. കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ചവരുത്തിയെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
തീരുവകളിലൂടെ യുഎസ് ഭരണകൂടം ഇന്ത്യയെ ഭീഷണിപ്പെടുത്തിയപ്പോൾ ശക്തമായി നിലകൊള്ളാൻ പ്രധാനമന്ത്രിക്കു കഴിഞ്ഞില്ല. പ്രധാനമന്ത്രിക്കു രാജ്യസ്നേഹം ഉണ്ടായിരുന്നുവെങ്കിൽ ട്രംപിനോടു സംസാരിക്കുന്പോൾ മുട്ടുമടക്കില്ലായിരുന്നുവെന്നും കോൺഗ്രസ് പ്രസിഡന്റ് കുറ്റപ്പെടുത്തി.
ട്രംപിനെതിരേ ഒന്നിച്ച് പൊരുതാൻ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ഇന്ത്യയുൾപ്പെടെ രാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു. എന്നാൽ മോദി അതിന് തയാറായില്ല. പതിനാലം നൂറ്റാണ്ടിൽ ഡൽഹി ഭരിച്ചിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്കിനെപ്പോലെയാണ് ട്രംപിന്റെ പ്രവൃത്തികളെങ്കിൽ ഹിറ്റ്ലറിനെയാണ് മോദി ഓർമിപ്പിക്കുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി.